- കഴിഞ്ഞ മകരവിളക്ക് സീസണിൽ സ്വാമി എന്ന് വിളിക്കേണ്ടെന്ന് നിർദ്ദേശമുണ്ടായിരുന്നു.
ഈ തീർത്ഥാടന കാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരെ സ്വാമി എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എസ്പ് രാഹുൽ ആർ നായർ. തീർത്ഥാടനം തുടങ്ങുന്നതിന് മുന്നോടിയായി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മീറ്റിംഗിലാണ് രാഹുൽ ആർ നായരുടെ നിർദ്ദേശം. ശരണം വിളിയോടെയാണ് പോലീസ് മീറ്റിംഗ് ആരംഭിച്ചത്.
കഴിഞ്ഞ മകരവിളക്ക് സീസണിൽ സ്വാമി എന്ന് വിളിക്കേണ്ടെന്ന് നിർദ്ദേശമുണ്ടായിരുന്നു. പോലീസിന്റെ ഇത് അടക്കമുള്ള നിലപാട് മൂലം തീർത്ഥാടന കാലത്ത് ശബരിമല സംഘർഷഭരിതമായിരുന്നു. ശബരിമലയിൽ യുവതികളെ ഇപ്പോൾ പ്രവേശിപ്പിക്കേണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതിനാൽ സർക്കാരും പോലീസും ഇത്തവണ അതിന് മുതിരില്ല.
മണ്ഡലമകരവിളക്ക് പൂജകൾക്കായി ഇന്ന് വൈകുന്നേരമാണ് ശബരിമല നടതുറക്കുന്നത്. വൈകുന്നേരം അഞ്ച് മണിയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽമേൽശാന്തി നടതുറക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ മാത്രമാണ് ഇന്ന് നടക്കുക. മറ്റ് പ്രധാന പൂജകളൊന്നും ഇന്ന് ഇല്ല.