മലയാള സിനിമയിലെ താരങ്ങളിൽ ചിലർ പ്രതിഫലം കൂട്ടിയതും നടിമാർക്ക് നടന്മാർക്ക് ലഭിക്കുന്ന തുക പ്രതിഫലമായി ലഭിക്കാത്തതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി വേതനത്തിന്റെ കാര്യത്തിൽ തുല്യതയില്ലെന്ന് കാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. സിനിമയിലെ താര പ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യ അർഹതയുണ്ടെന്നാണ് അപർണ ബാലമുരളി പറഞ്ഞത്.
‘എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകൾ പിറക്കുന്നതെന്നും അപർണ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കും വിധം മലയാള സിനിമ ഇനിയും മാറേണ്ടതുണ്ട്. രണ്ട് ആൺകഥാപാത്രങ്ങൾ തുല്യനിലയിൽ വരുന്ന ശക്തമായ പ്രമേയമുള്ള സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്.’
‘അതുപോലെ സ്ത്രീകളെയും അവതരിപ്പിക്കുന്ന സിനിമകളുണ്ടാകണം. സൂരരൈ പോട്ര് എന്ന സിനിമയിൽ നടൻ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണ്’ എന്നാണ് അപർണ ബാലമുരളി പറഞ്ഞത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രതിഫലം നൽകേണ്ട ആവശ്യകതയുണ്ടെന്ന് പറഞ്ഞതോടെ നിർമാതാവ് ജി. സുരേഷ് കുമാർ അപർണയുടെ ആവശ്യത്തിനുള്ള മറുപടിയുമായി എത്തിയിരുന്നു. ‘സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും.
‘ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ. സൂപ്പർ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകാം.’
‘സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നത്. മോഹൻലാലിന് നമുക്ക് കോടികൾ നൽകാം. ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്.’
‘അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിന് കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ. ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ.’
‘സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്’ എന്നാണ് അപർണയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി ജി.സുരേഷ് കുമാർ പറഞ്ഞത്. ഇപ്പോൾ ധ്യാൻ ശ്രീനിവാസനും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഇപ്പോൾ സായാഹ്ന വാർത്തകൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളം അടക്കമുള്ള മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ പ്രതികരിച്ചത്.
‘ഏറ്റവും കുറഞ്ഞ ശമ്പളത്തിന് മലയാള സിനിമയിൽ വർക്ക് ചെയ്യുന്നവരാണ് ഗോകുൽ സുരേഷും ഞാനും പിന്നെ എന്റെ അറിവിൽ എന്റെ ചേട്ടനും.’
‘ഇവരുടെയൊക്കെ ശമ്പളം എത്രയാണെന്ന് എനിക്കറിയാം. ചേട്ടൻ വാങ്ങിക്കുന്നതും അറിയാം. അതേസമയം നമുക്ക് മുന്നേ വന്നവരും നമുക്ക് ശേഷം വന്നവരും ഇരട്ടിയുടെ ഇരട്ടി വാങ്ങിക്കുന്നുണ്ട്.’
‘മലയാള സിനിമ ചെറിയ ഇൻഡസ്ട്രിയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാൻ തുടങ്ങിയതോടെ അതിൽ നിന്ന് കിട്ടുന്ന റവന്യൂ കൂടി കാൽക്കുലേറ്റ് ചെയ്ത് ഇപ്പോഴത്തെ ചില താരങ്ങൾ പ്രതിഫലം ഭയങ്കരമായി കൂട്ടിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേംബർ താരങ്ങൾ ശമ്പളം കൂട്ടിയെന്ന് വെറുതെ പറയുന്നതല്ല.’
‘അതിന് പിന്നിൽ തക്കതായ കാരണമുണ്ട്. ശമ്പളം കൂട്ടുന്നതിനനുസരിച്ച് ബിസിനസ് നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ചിലപ്പോൾ നടക്കുന്നുണ്ട്. ചിലപ്പോൾ നടക്കുന്നില്ല എന്നാണ് പറയാൻ സാധിക്കുക.’
‘മലയാളം മെയൽ ഡോമിനന്റ് ഇൻഡസ്ട്രിയാണ്. മഞ്ജുചേച്ചി, നയൻതാര പോലുള്ള താരങ്ങൾക്ക് അവരുടെ സ്വന്തം നിലയിൽ സിനിമ പുള്ള് ഓഫ് ചെയ്യാനുള്ള കഴിവുണ്ട്. ആ കഴിവ് എല്ലാ നടിമാർക്കും ഉണ്ടെങ്കിൽ അവർക്കും ഭാവിയിൽ തുല്യ വേതനം ആവശ്യപ്പെടാം’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
