കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുന്പ് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് പരാതി. മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലായിരുന്നു കുട്ടിയുടെ ചികിത്സ. മോതിരവിരലിലെ തടിപ്പും വേദനയുമായായിരുന്നു തുടക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സർജറി വേണമെന്ന് നിർദേശിച്ചു. മേയ് 22 ന് നടത്തുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്ത അന്ന് തന്നെ വല്ലാതെ വേദനിക്കുന്നെന്ന് കുട്ടി പറഞ്ഞിരുന്നു.
സർജറി കഴിഞ്ഞ് മൂന്നാം ദിവസം കെട്ടഴിച്ചപ്പോൾ കൈമുട്ടിന് താഴെ പൊള്ളലേറ്റ പോലെ അടയാളങ്ങൾ ഉണ്ടായിരുന്നു. കൈപ്പത്തിയിൽ എവിടെ തൊട്ടാലും കുട്ടി അറിയുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു. അതിൽ പിന്നെയിങ്ങോട്ട് കൈ പൂർണമായും അനക്കാനാവുന്നില്ല. ഒന്നും കൂട്ടിപ്പിടിക്കാനും കഴിയാത്ത അവസ്ഥയാണ് കുട്ടിക്കുള്ളത്.
വേദനയും നീരുമായി പല തവണ മെഡിക്കൽ കോളേജിൽ പോയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. ഒടുക്കം രണ്ട് മാസം മുന്പ് നടത്തിയ പരിശോധനയിലാണ് വിരലുകളിലേക്കുള്ള ഞരന്പുകൾക്ക് ക്ഷതമുണ്ടായി രക്തയോട്ടം നിലച്ചതായി മനസിലായത്. ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കളക്ടർക്കും ഡിഎംഒയ്ക്കും പരാതി നൽകി തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ് കുടുംബം.




