വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരില്‍ കല്ലേറ്. സംഭവത്തില്‍ സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. മലപ്പുറം തിരുന്നാവായയില്‍ നിന്നാണ് കല്ലേറുണ്ടായത്. കാസര്‍കോട് – തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണം.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടത്. ആര്‍.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആര്‍.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വെ അറിയിച്ചു.
ഷൊര്‍ണൂരില്‍ പ്രാഥമിക പരിശോധന നടത്തി.ഗ്ലാസില്‍ ചെറിയ പാടുണ്ട് എന്നല്ലാതെ ഒന്നും പറ്റിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അറിയിപ്പ്. നേരത്തെ തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു.
ഏപ്രില്‍ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്.
