കേരളത്തില്‍ മാത്രമാല്ല തമിഴ്‍നാട്ടിലും മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‍സിന് മികച്ച പ്രതികരണമാണ്. അടുത്തിടെ കമല്‍ഹാസൻ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ കാണുകയും അഭിനന്ദിക്കുകയും ചെയ്‍തത് ചര്‍ച്ചയായിരുന്നു. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജും മലയാള സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. സൂപ്പര്‍, ഫന്റാസ്‍റ്റിക്, മാര്‍വലസ് എന്നു പറഞ്ഞ കാര്‍ത്തിക് സുബ്ബരാജ് മികച്ച ഒരു ഫിലിം മേക്കിംഗ് ആണെന്നും കാണാതിരിക്കരുത് എന്നും തിയറ്റര്‍ അനുഭവമാണെന്നും അഭിപ്രായപ്പെട്ടു.പുതുമ നിറഞ്ഞ കാഴ്‍ച അനുഭവിപ്പിക്കുന്ന സിനിമയായി മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടിയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.
യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്. കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അധികം പഴയതല്ലെങ്കിലും സംഭവമുണ്ടായ കാലത്തെ ചിത്രത്തില്‍ അടയാളപ്പെടുത്താൻ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ ഗൌരവത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.
