കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അദ്ദേഹം ഓരോ സിനിമ പ്രഖ്യാപിക്കുമ്പോഴും അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്.
ചോക്ലേറ്റ് പയ്യനെന്ന ഇമേജ് മാറി ഇപ്പോൾ ഏത് കഥാപാത്രം കൊടുത്താലും ചാക്കോച്ചൻ ഗംഭീരമാക്കുന്ന സ്ഥിതിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ന്നാ താൻ കേസ് കൊട് സിനിമക്കായി കുഞ്ചാക്കോ ബോബൻ നടത്തിയ മേക്കോർ.
സിനിമയിലുടനീളം കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായൊരു പ്രകടനം കാണാൻ സാധിക്കുമെന്ന് സിനിമയുടെ ടീസറിൽ നിന്നും വീഡിയോ സോങിൽ നിന്നും തന്നെ വ്യക്തമാണ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ന്നാ താൻ കേസ് കൊട് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
സിനിമ ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയ്ക്കായി കാസർകോട് ഭാഷയിലാണ് കുഞ്ചാക്കോ ബോബൻ സംസാരിച്ചിരിക്കുന്നത്.
സിനിമയിലേതായി അടുത്തിടെ പുറത്തിറങ്ങിയ ദേവദൂതർ പാടി എന്ന വീഡിയോ സോങ് വലിയ രീതിയിൽ ഹിറ്റായിരുന്നു.
മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതര്‍ പാടി എന്ന ഗാനം ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍താണ് ഉപയോഗിച്ചിരിക്കുന്നത്.
ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ പുറത്തിറങ്ങിയ ഗാനം യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം സിനിമയെ കുറിച്ചും ജീവിത വിശേഷങ്ങളെ കുറിച്ചും പങ്കുവെച്ച് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ കുഞ്ചാക്കോ ബോബന്റെ അഭിമുഖമാണ് വൈറലാകുന്നത്.
‘കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രോസ്തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്‍റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ല.’
‘മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രതീഷ് എന്നോട് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ പറയാന്‍ വന്നിരുന്നു.’
‘അന്ന് എനിക്കൊന്നും മനസിലായില്ല. അന്ന് ഓക്കെ സലാം എന്ന് പറഞ്ഞ് പുള്ളിയെ വിടുകയായിരുന്നു. പിന്നീട് അദ്ദേഹം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ചെയ്ത ശേഷം അദ്ദേഹത്തെ വിളിച്ച് വേറൊരു സാധനവുമായിട്ട് വരാന്‍ പറഞ്ഞു.’
‘ആ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. കൊവിഡും ലോക്ക് ഡൗണും കാരണം വീട്ടിലിരുന്നതിനാൽ മകന്റെ വളർച്ചയുടെ ഘട്ടങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്.’
‘അവന് വാത്തി കമിങ്, ബുട്ട ബൊമ്മ, എന്റെ തന്നെ കല്യാണ രാമനിലെ സോങ്സ് ഒക്കെ ഇഷ്ടമാണ്. അതൊക്കെ കാണുമ്പോൾ ഡാൻസ് കളിക്കാൻ അവൻ ശ്രമിക്കും.’
‘വലിയ കുരുത്തക്കേടില്ലെങ്കിലും ചെറിയതായി എന്റെ കഞ്ഞിയിൽ പാറ്റയിടുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്. അവൻ മിന്നൽ മുരളി സിനിമ ഇഷ്ടമാണ്. ഒരിക്കൽ അതിലെ ഗുരു സോമസുന്ദരം പറയുന്ന നാട്ടുകാരെ ഓടി വരണെ… ഡയലോഗ് നാട്ടുകാരെ ഓടി വരണേ… ഫ്ലാറ്റിന് തീ പിടിച്ചേയെന്ന് മാറ്റി പറഞ്ഞ് ഇവൻ ഫ്ലാറ്റിന് പുറത്തേക്ക് ഓടി.’
‘അപ്പോഴാണ് ഒരു പ്രൊഡ്യൂസർ എന്നെ കാണാൻ വന്നത്. അദ്ദേഹം ഇത് കേട്ടതും ആകെ ടെൻഷനിലായി. കാരണം കൊച്ചുകുട്ടിയാണല്ലോ ഓടി വരുന്നത്. പിന്നെ ഇസുവിനെ പറഞ്ഞ് മനസിലാക്കി ശേഷം അവൻ നാട്ടുകാരെ ഓടി വരണെ കിച്ചണിൽ തീ പിടിച്ചേയെന്നും പറഞ്ഞാണ് ഓടി നടന്നത്.’
‘അവനോട് അധികം ദേഷ്യപ്പെടാറില്ല. വർഷങ്ങൾക്ക് ശേഷം ഉണ്ടായ കുട്ടിയായതിന്റെ ഹാപ്പിനസ് ഞങ്ങൾക്കുണ്ട്’ കുഞ്ചാക്കോ ബോബൻ പറയുന്നു.
