
തന്മാത്ര എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന മീര വാസുദേവ് ഇന്ന് മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട സുമിത്രയാണ്. ഏഷ്യനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് സുമിത്ര. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര വാസുദേവൻ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടുന്നത്. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു.
മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം മീര തിരിച്ച് വന്നത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോഴിതാ തന്മാത്ര എന്ന സിനിമയിൽ ലാലേട്ടനുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് പറയുകയാണ് താരം. അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് തന്മാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ചത്.
‘തന്മാത്ര സിനിമയുടെ കഥ പറയാൻ ബ്ലെസി സാർ വന്നപ്പോൾ, കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ച ശേഷം ബ്ലെസി സര്‍ തന്നെയാണ് പറഞ്ഞത്, ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. എന്നിട്ട് എന്നോട് ചോദിച്ചു… ഇത് നിങ്ങൾക്ക് ചെയാൻ എന്തേലും തടസ്സം ഉണ്ടോ?’.
‘അതിന് മറുപടിയായി ഞാൻ ഒരു കാര്യം മാത്രമേ തിരിച്ച് ചോദിച്ചുള്ളു. സിനിമയിൽ അങ്ങനെയൊരു സീനിൻ്റെ ആവശ്യമെന്താണ്?. ഈ സീൻ ഇല്ലാതെ നമ്മൾക്ക് സിനിമ ചെയ്യാൻ പറ്റുമോയെന്ന്. ഈ സീൻ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് ബ്ലെസി സാർ പറഞ്ഞു’.
‘സിനിമയിൽ രമേഷനും ഭാര്യയും തമ്മിൽ ഒരുപാട് അടുപ്പമുള്ളവരാണ്. കുടുംബവുമായി അത്രമേൽ ചേർന്നിരിക്കുന്ന ആളാണ് രമേഷ്. അതുകൊണ്ട് തന്നെ ആ സീൻ വേണം എന്ന് ബ്ലെസി സാർ പറഞ്ഞു. എന്നെക്കാളും കൂടുതൽ ടെൻഷനാകേണ്ടത് ലാലേട്ടനായിരുന്നു. അദ്ദേഹം വളരെ നന്നായിട്ടാണ് ആ സമയത്തെ കൈകാര്യം ചെയ്തത്’.
‘ആ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. രംഗം റെഡിയായപ്പോൾ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു’.
‘ആ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നത്, ബ്ലെസി സർ, അസോസിയേറ്റ് ക്യാമറാമാൻ, ലാലേട്ടൻ, അദ്ദേഹത്തിന്റെ മേക്കപ്പ് ആർടിസ്റ്റ്, എന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ’, മീര വാസുദേവ് വ്യക്തമാക്കി.