മലയാളത്തിലെ നടിമാർക്ക് അന്യ ഭാഷകളിൽ എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പണ്ട് മുതൽ തന്നെ അങ്ങനെയാണ്. അസിൻ, നയൻതാര എന്നിവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇപ്പോൾ ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സംയുക്ത മേനോൻ എന്നിവർക്കും അന്യ ഭാഷകളിൽ നല്ല സമയമാണ്. സൂപ്പർ താരങ്ങൾക്കൊപ്പം നായിക വേഷം ചെയ്യുന്നത് കൊണ്ട് തന്നെ മാർക്കറ്റ് വാല്യുവിന്റെ കാര്യത്തിലും ഇവരെല്ലാം വളരെ അധികം ഉയർന്ന് കഴിഞ്ഞു.
വളരെ കുറച്ച് മലയാള സിനിമകൾ ചെയ്ത് തമിഴിലേക്കും തെലുങ്കിലേക്കും കന്നടത്തിലേക്കും ചേക്കിറിയ സംയുക്ത ഇന്ന് അന്യ ഭാഷകളിലെ മുൻ നിര നായികയാണ്. പോപ് കോൺ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും മൊഴി മാറ്റി എത്തിയ വാത്തിയാണ് സംയുക്തയുടെ അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ് അടിച്ച സിനിമ.
വാത്തി ധനുഷ് നായകനായ സിനിമയായിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സീനുകളും ഹിറ്റായിരുന്നു. വാത്തിയുടെ പ്രമോഷൻ തിരക്കുകൾക്കിടയിൽ കേരളത്തിൽ സംയുക്തയ്ക്കെതിരെ ചില ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ബൂമറാങ് എന്ന മലയാള സിനിമയുടെ പ്രൊമോഷന് പങ്കെടുത്തിരുന്നില്ല നായിക നടി സംയുക്ത. ഇതോടെ നടിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ മനു സുധാകരനും മറ്റ് അഭിനേതാക്കളും രംഗത്ത് എത്തി. ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി തന്റെ കരിയറിന് ബൂമറാങ് സിനിമയുടെ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണെന്നും പുതുതായി കടന്നുവരുന്ന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത് താരങ്ങളുടെ ഇത്തരം മനോഭാവമാണെന്നും ആരോപിച്ചു. സംയുക്ത ബൂമറാങ് സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്തതിലുള്ള അതൃപ്തി നടൻ ഷൈൻ ടോം ചാക്കോയും പ്രകടിപ്പിച്ചിരുന്നു. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമെ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു സംയുക്ത പ്രമോഷനിൽ പങ്കെടുക്കാത്തതിനെ കുറിച്ച് ഷൈൻ ടോമിന്റെ പ്രതികരണം.
സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്‌ൻ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയായിരുന്നു ബൂമറാങ്. ഗുഡ് കമ്പനി അവതരിപ്പിച്ച ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്.ആർ എന്നിവർ ചേർന്ന് നിർമിച്ച് മനു സുധാകരൻ സംവിധാനം ചെയ്ത ബൂമറാങ് ഫെബ്രുവരി 24നാണ് പ്രദർശനത്തിനെത്തിയത്.
സിനിമ പക്ഷെ വലിയ വിജയം നേടിയില്ല. ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും അഭിനയിച്ചിരുന്നു. അന്ന് തനിക്ക് നേരെ ഉയർന്ന് വന്ന വിവാദങ്ങളിൽ പ്രതികരിക്കാതിരുന്ന സംയുക്ത ആദ്യമായി ഇപ്പോൾ തന്റെ അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് മൂവി മാൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ എനിക്ക് നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. 2019ൽ കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു ബൂമറാങ്. അവരുടെ പ്രസ്മീറ്റ് മുഴുവൻ കണ്ടിട്ടില്ല. അഞ്ച് മിനിറ്റ് കണ്ടിട്ട് നിർത്തി. കടുവ ചെയ്യുന്ന സമയത്ത് തന്നെ ഭീമ്ല നായക് എന്നൊരു സിനിമ കൂടി ചെയ്യുന്നുണ്ടായിരുന്നു. കടുവയിൽ വന്ന അഭിനയിച്ച ശേഷം അടുത്ത ദിവസം ഫൈറ്റ് കേറി പോയി ഭീമ്ല നായകിൽ അഭിനയിക്കുകയാണ് ചെയ്തത്. അത് കണ്ടിട്ട് ലിസ്റ്റിൻ ചേട്ടനൊക്കെ പറയുമായിരുന്നു ജഗതി ചേട്ടനെ പോലെ ഓടി നടന്ന് അഭിനയിക്കുകയാണെന്നാണ് കളിയാക്കി പറയുമായിരുന്നു. റാമിന്റെ ഷൂട്ടിന്റെ സമയത്ത് അപകടം പറ്റിയതിനാൽ വിരുപക്ഷ എന്ന സിനിമയുടെ ഒരു ഷെഡ്യൂൾ കാൻസലായി പ്രൊഡ്യൂസർക്ക് ലോസ് വന്നു. വാത്തിയുടെ റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ ബൂമറാങിന്റെ റിലീസ് പലതവണ മാറ്റിവെച്ചാണ് അവസാനം ഫെബ്രുവരിയിൽ റിലീസ് ചെയ്തത്. പ്രമോഷന്റെ കാര്യം അവർ പറഞ്ഞതും റിലീസിന് വളരെ അടുത്ത ഒരു ദിവസമാണ്.
അങ്ങനെ അവർ പറയുമ്പോൾ നേരത്തെ തന്നെ ഷൂട്ട് മുടങ്ങി നഷ്ടം വന്ന പ്രൊഡ്യൂസറോട് ഞാൻ വീണ്ടും പോയി ഷൂട്ട് കുറച്ച് നീട്ടി വെയ്ക്കുവെന്ന് എങ്ങനെ പറയും. എന്റെ മുമ്പിൽ രണ്ട് പ്രശ്നങ്ങളായിരുന്നു ഒന്നുകിൽ ബുമറാങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുക അല്ലെങ്കിൽ തെലുങ്ക് സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുക. അതിൽ ഒരു പ്രശ്നം നേരിടാൻ ഞാൻ തീരുമാനിച്ചു അത്രമാത്രം എന്നാണ് സംയുക്ത വിവാദത്തിൽ പ്രതികരിച്ച് പറഞ്ഞത്.